കറാച്ചി: പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഇസ്ലാമാബാദ് യുണൈറ്റഡുമായുള്ള കരാർ ലംഘിച്ച സിംബാബ് വെ ഫാസ്റ്റ് ബൗളർ ബ്ലെസിംഗ് മുസറബാനിക്കെതിരേ നിയമ നടപടിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി).
ഷമാർ ജോസഫിന് പകരക്കാരനായി 1.1 കോടി രൂപയ്ക്കാണ് മുസാറബാനി ഇസ്ലാമാബാദ് യുണൈറ്റഡുമായി കരാറിലേർപ്പെട്ടിരുന്നത്. എന്നാൽ, ഈ കരാർ അവഗണിച്ച് താരം ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.
മുസ്തഫിസുർ റഹ്മാന് പകരക്കാരനായാണ് മുസറബാനി കോൽക്കത്തയിൽ എത്തിയത്. മാർച്ച് 26 മുതൽ മെയ് മൂന്നു വരെ നടക്കാനിരിക്കുന്ന പിഎസ്എൽ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് പോയത് കരാർ ലംഘനമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പിസിബി വ്യക്തമാക്കി.
പിഎസ്എൽ കരാർ ഒപ്പിട്ട ശേഷം താരങ്ങൾ ഐപിഎല്ലിലേക്ക് മാറുന്ന രണ്ടാമത് സംഭവമാണിത്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷ് പെഷവാർ സാൽമിയുമായുള്ള കരാർ ലംഘിച്ച് മുംബൈ ഇന്ത്യൻസിൽ ചേർന്നിരുന്നു. തുടർന്ന് ബോഷിന് ഒരു സീസണിൽ പിഎസ്എല്ലിൽ കളിക്കുന്നതിന് പിസിബി വിലക്കേർപ്പെടുത്തിയിരുന്നു.